Tuesday, December 2, 2014

നിഷാദനും ഞാനും








ശീതം ഉരുക്കുന്നു വൃശ്ചികം
ദീന ദീനം കുത്തുന്നു,
കൊമ്പ് കോർത്ത്‌ ഉണർത്തുന്നു 
നടവഴി ഇളക്കങ്ങൾ 
ഒടുക്കത്തെ കിലുക്കങ്ങൾ  
പതിയെ പതിയെ വക്ര ഭാഷകൾ.

ഞാനുണർന്നുപോയ്‌, രാവുപോകുംവരെ
നാടി മിടിപ്പിന്റെ കർണ്ണഭാരം
തലയിണയിൽ അമർന്ന പെരുമ്പറകളിൽ
തലയുയർത്തുമോ തരിമ്പുപോലും.

അരിക് കീറിയ പഴയ കമ്പിളിയിൽ
വെയിൽ മണം ചോരാതെ തങ്ങിടുന്നു.
അരികത്ത് ഭ്രാതാവ് അതിസാന്ദ്ര മൗനത്തിൽ
അഴകിന്റെ സ്വപ്‌നങ്ങൾ കോർത്തിടുന്നു.

ചകിരിക്കയറിൽ അടുക്കിയ തൊണ്ടുകൾ
ചകിതരായി കാറ്റിലുലഞ്ഞു പേശുന്നതോ
വാതം താങ്ങി മടുത്ത കറുമ്പിതൻ
വാതുറക്കാത്ത അമർച്ചയെന്നാകിലോ
കിഴക്ക് കോണിലായ് പടർന്ന ചെമ്പകം
കടപ്പിറാവുകൾ ചേക്കയാക്കുന്നതോ
നനുത്ത മഞ്ഞിൻ അസഹ്യമാം തീഷ്ണത
നരിച്ചീവീടുകൾ കടിച്ചു തിന്നുന്നതോ

പഴകിയെങ്കിലും പരിചിത സ്വരങ്ങളാൽ
ചകിതനാകുന്നു ഇടക്കിടക്കിങ്ങനെ

ധൃതിയിൽ ആരോ നടക്കുന്ന പോലെയോ
നിലത്തിട്ടെന്തോ ഇഴക്കുന്ന പോലെയോ
കത്തി രാകി മൂർച്ച കൂട്ടുന്നതോ
കത്തുന്ന തീ പടർന്നു കാളുന്നതോ
അതിഘോരമാകുന്ന വൃശ്ചിക രാവിനെ
അസഹിഷ്ണമായ് തലോടുന്ന കാറ്റോ
പുത്ര ദുഖത്തിൻ അലമുറ സഹ്യനിൽ
തൊട്ടു തൊട്ടങ്ങ് ഉയർന്നു വരുന്നതോ

തിര നിറയ്ക്കുന്ന കാണുകിൽ ഈ വിധം
ശനിപിടിക്കുന്ന രാത്രി വന്നെത്തിടും
അശനിപാതങ്ങൾ ഒടുങ്ങാതെ ആയിടും
അറവുശാല അതി രൂക്ഷമായിടും.

തണുത്തുറഞ്ഞ നനുത്ത പ്രഭാതത്തിൽ
തകിൽപ്പുറം തൊട്ടുണർന്നു തുടങ്ങുകിൽ
അടക്കി ശ്വാസം അടക്കി ഞാൻ ചെന്നങ്ങു
കിഴക്കേ ചായ്പ്പിൽ ഒളിച്ചു നോക്കീടുകിൽ

തുറിച്ച കണ്ണിൽ നിന്നൊലിച്ച മിഴിനീരും
തെറിച്ചു വറ്റിയ ചാലും നിരാശയും
പിരിഞ്ഞു പോകും  മുൻപേ സ്വജീവനെ
പിടിച്ചു നിർത്തുവാൻ ഉഴറിയ ഭാവവും.

എടുത്തു മാറ്റുവാൻ മറന്നുപോയൊരു
മുഴുത്ത ശിരസ്സൊന്ന്  നിലത്ത് കടക്കുന്നു.
പടർന്ന ചോരതൻ ചുവപ്പ് കറുപ്പിന്റെ
പടിപ്പുരയിൽ കിതച്ചു ചെന്നീടുന്നു.
പരിഭ്രമത്തിന്റെ കറുത്ത മുത്തുകൾ
കടിച്ചിറക്കി തുറിച്ചു നോക്കവേ
ഇറുത്തു വെക്കുന്നു ബലിഷ്ട്മാം കരം
വറുത്ത കരളിൻ മാംസകഷണങ്ങളെ
ഈറനൂർന്ന് കുതിർന്നുപോകുന്നോരാ -
ഇരുളിലോ  വാ പിളർന്നു കൊടുക്കവേ 
ഉരിച്ചു കെട്ടിയ തോലും
തെറിച്ചു തള്ളിയ കണ്ണും
ഉടക്കിടുന്നൂ മിഴികളിൽ.

കടഞ്ഞ് പൊങ്ങി പതഞ്ഞു വന്നൊരു
കടുത്ത ഛർദ്ദി ഭയത്തോടെ
കുടിച്ചിറക്കിയും, പാതന വൈര്യം
കടിച്ചിറക്കിയും ഇരുന്നിടും.

മൃഗത്തിൻ ചോരയൊലിക്കുന്ന മാംസവും
ചുമന്ന്  വന്ന് വഴികൾ തോറും
കിതച്ച് നില്ക്കിലും, അസഹ്യമാകുന്ന
ദുഷിച്ച ഗന്ധത്തെ ശപിക്കിലും
ശിരസ്സിലേറ്റണം ജന്മാന്തരങ്ങളിൽ
പടർന്നിടാതെ ശാപോക്തികൾ.


3 comments: