Monday, July 28, 2014

വേളിയന്‍കാല


വേളിയന്‍കാല കത്തുന്നു.
ചാര ധൂമങ്ങള്‍ വനാന്തരേ.
വേനലേറെ കനത്തതിന്‍
മൂര്‍ധന്യമാണ് ഇനി ഏറെ.
വാക്കുകള്‍ ഇടുങ്ങിയ വാതായനങ്ങളില്‍ 
നോക്കുകയായിരുന്നപ്പോള്‍.
ഉള്ളൊന്നു കാളി, ഞാന്‍ ഏന്തി നോക്കി
പിന്നെ ചില്ലുവാതില്‍ ചാരി പിന്തിരിഞ്ഞു.

കാട്ടുതീ കളിപ്രായത്തില്‍ കണ്ടു നിന്നൂ 
ആശ തീരുവോളം.
ദൂരെ മലകളില്‍ പടരുന്ന തീ
കണ്ണിനുത്സവമായിരുന്നേറെ നേരം.
വലിയ നാളങ്ങള്‍ നോക്കി, കണ്ണെത്താ
പുകപടലങ്ങള്‍ എണ്ണി
കാട്ട് തീയുടെ ചൂടറിയാതെ 
ഞാന്‍ വീട്ടില്‍ നിന്നു ചിരിച്ചു.

മീനമാസ വെറിയേറ്റ നാമ്പുകള്‍ 
വീണ്ടും തളിര്‍ക്കും എന്ന ആശകള്‍.
ചാഞ്ഞു ധരണിതന്‍ മിടിപ്പേറി നില്‍ക്കുമ്പോഴും
ചാഞ്ഞു പോകാത്ത നല്ല പ്രതീക്ഷകള്‍
പുകപടലങ്ങലായ് ഉയര്‍ന്നു മേഘങ്ങളെ 
പുണരുവാനായി മണ്ടിടുമ്പോള്‍,
ഇന്നലത്തെ പൂക്കാലമേ
നിന്നെ ഓര്‍ത്തിടട്ടെ ഞാന്‍.

ദൃഷ്ടി മാറ്റുവാന്‍ ആകുന്നില്ല, പക്ഷെ 
ആ ദിക്ക് നോക്കി ഞാന്‍ ചിരിച്ചില്ല.
കൌതുകങ്ങള്‍ കടന്നേറെ യൌവനം
കണ്ണു നീരിന്‍ പാഠശാലയില്‍
ചൊല്ലി പഠിക്കുന്നു
തല്ലി പഠിപ്പിക്കുന്നു
തള്ളിക്കള എന്ന് ചൊല്ലിടുന്നു.

ആണ്ടുതോറും വിവസ്ത്രയായി
ആധി പൂണ്ടു പിടഞ്ഞു നീ.
ആടകള്‍ ചുട്ടു ചാമ്പലാക്കുന്നു.
കനലുകളാല്‍ കവചം ധരിക്കുന്നു.

വേളിയന്‍റെ വേലയാകാം
വേലയില്ലാ വേലയാകാം
വേര്‍പ്പ് നീട്ടി ഈ വേല കാട്ടി
മൂര്‍ത്തി എന്തു നേടുന്നു.
വേളിയന്‍റെ ഫണങ്ങള്‍ എന്നെന്നും
കാത്തിടുന്നു ഗ്രാമത്തിനെ
കാട്ടു തീയും കനത്ത പേമാരിയും
കാട്ടിടുന്നു അതിജീവനങ്ങളെ.

രക്ഷയും ശിക്ഷയും ഒരേ കൈകളാല്‍
മൂര്‍ത്തി ദുഷ്ട്ടനോ ഏറെ ഇഷ്ട്ടനോ?

ആദ്യ മഴ മേഘം തുളുമ്പി വീഴുമ്പോള്‍ മുതല്‍
നാമ്പുകള്‍ മുള പൊട്ടിടും.
ആത്മാവില്‍ ഹരിതാഭ ഹര്‍ഷ വായ്പ്പോടെ 
തളിരുകള്‍ തിങ്ങി നിറഞ്ഞിടും.
പിന്നെ വസന്തം നിറയുന്ന കാലം.
പൂക്കള്‍ എങ്ങും നിരന്ന സൗകുമാര്യം.
കണ്ണുകള്‍ തെല്ലൊന്നടച്ചാല്‍ തുമ്പികള്‍
കര്‍ണ്ണാമൃതം പൊഴിക്കും ഗാന ലോകം. 
ദൂരെയുണ്ടൊരു വേനലെന്നറിയാതെ
കാറ്റ് വീശിടും താളം പിടിച്ചിടും.
വേനലിങ്ങു വന്നെത്തിയാല്‍ തളിരുകള്‍
വാടിക്കരിഞ്ഞിടും ഏറെ പൊഴിഞ്ഞിടും.

ജീവിതത്തിന്‍ നെരിപ്പോടില്‍ മുഖം പൊത്തി
തേങ്ങി നില്‍ക്കുന്ന മനസ്സുപോലെ.
ഈ താഴ്‌വാരങ്ങളിൽ നിഴലനക്കങ്ങളായ്
ചായുന്നോരുടെ കിനാവുപോലെ. 

വേളിയന്‍കാലയില്‍ അഗ്നിയാണ്.
അഗ്നിയെന്നാല്‍ അത് ശുദ്ധിയാണ്‌.
അഗ്നിയില്‍ മാറ്റുരക്കയാണവള്‍
ജനക പുത്രിയെ പോലെ.

വിരഹം


ഹൃദയമേ പറയുക 
നിലാവിലൂടെന്നരികില്‍ 
അണയുന്നതേതു മധുരാംശം.
അഴലുകള്‍ അല്‍പ്പ ശയനത്തിനായി 
അകലേക്ക്‌ പോകുന്ന യാമം.

ഏതോ വികാര നിര്‍വ്രിതികളാകാം 
ഏതോ സ്വപ്നത്തിന്റെ പൊലിമയാകാം.
സമയരഥമിഴയുവാന്‍ ഉഴറിടും നേരത്ത് 
സഹതാപം വന്നണയുന്നതാകാം 
സകലതും ഞാന്‍ മറക്കുന്നതാകാം.

ഈ നിലാവിനിയെത്ര മാത്രയില്‍, ഞാന്‍  
വീണ്ടും ശോക മൂകതാ തലത്തില്‍ 
നിന്‍ അശ്രു പൂക്കളില്‍ നിന്നുതിരുന്നൊരെന്‍ 
നിസഹനീയ നിശ്വാസങ്ങളില്‍.

വര്‍ണ്ണങ്ങള്‍ നേര്‍ത്തുപോയ്‌,
ഓര്‍മ്മകള്‍ ഖിന്നമായ് വന്നു 
തഴുകി മറഞ്ഞിടുന്നു.
നിദ്രവന്നിമകളില്‍ ചുംബന പൂവുകള്‍ 
അര്‍പ്പിച്ചിടും വരെ മൂകമായി.

സ്വപ്നത്തിലോ നേര്‍ത്ത വളകിലുക്കം,
പാദസരത്തിന്റെ ധ്വനി മുഴക്കം.
വിട്ടുപോയെങ്കിലും ആഴത്തിലത്രമേല്‍ 
പെട്ടുപോയ് നീയെന്ന സത്യം.
പ്രണയം കടംതന്ന വിരഹം.

ഉജ്വല മുഹൂര്‍ത്തങ്ങള്‍ തന്നും 
നവ വിപ്ലവ ചിന്തകള്‍ ഊര്‍ന്നും 
പ്രണയം തളിര്‍ക്കുന്ന നിറയുന്ന മാത്രയില്‍ 
ഹൃദയങ്ങള്‍ അറിയുമോ സത്യം 
പ്രണയത്തിന്‍ വിരഹമാം സത്യം.

ഹൃദയമേ പറയുക ......

അവള്‍  പോയ ദിക്കിലായ് അസ്തമിച്ചീടുമോ 
വിരഹവും വ്യഥയും സ്വപ്നങ്ങളും 
വെറുതെ ഇനി മോഹങ്ങള്‍ 
വെറുതെ ഇനി മാത്രകള്‍ 
വെറുതെ കിനാവും നിലാവും.

Thursday, July 24, 2014

നിലത്തിരിക്കുക എന്ന പാഠം

നിലത്തിരുന്ന് ഉണ്ണുന്ന ശീലം കുട്ടിക്കാലത്ത് മുതൽ ഇല്ലാത്ത ഒരാളാണ് ഞാൻ. ആരും തന്നെ അങ്ങനെ ഒരു ശീലം എന്നെ അടിച്ചേൽപ്പിച്ചില്ല എന്നതാണ് സത്യം. അതിനേക്കാൾ വലിയ സത്യം ഞാൻ ജനിച്ചു കഴിഞ്ഞപ്പോഴേക്കും വീട്ടിൽ ചെറിയ ഒരു ഊണ് മേശ ഉണ്ടായി എന്നതാണ്. ജീവിത ശൈലി തന്നെ ആണല്ലോ എല്ലാ ആരോഗ്യ പ്രശ്നങ്ങളുടേയും മൂല കാരണം.

പല അവസരങ്ങളിലും നിലത്ത് ഇരിക്കാൻ പറ്റാത്തതിന്റെ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അതൊക്കെ പൊതുവേദികളിൽ അല്ലാത്തതിനാൽ അഭിമാനക്ഷതം ഒന്നും സംഭവിച്ചിട്ടില്ല.

എന്നാൽ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ശീലിക്കാത്തത് കൊണ്ട് ഞാൻ ആകെ വശം കെട്ടു പോയത് എന്റെ വിവാഹ നാളിൽ ആണ്. 


ആസന്നമായ ആ മുഹൂർത്തത്തിൽ നിറഞ്ഞ സദസ്സിന് മുൻപിൽ കതിർമണ്ഡപത്തിൽ നടുവും വളച്ചു  ഇരിക്കേണ്ടിവന്ന എന്റെ അവസ്ഥ പരമ ദയനീയം തന്നെ ആയിരുന്നു. അഭിമാനക്ഷതത്തേക്കാൾ എന്നെ വേദനിപ്പിച്ചത് പൈതൃക സംസ്കാരത്തിൽ നിന്നും ഞാൻ ഉൾപ്പെടുന്ന കേരളീയ സമൂഹം എത്രമാത്രം അകലം പാലിക്കുന്നു എന്നതിലാണ്.

നിലവിലെ നമ്മുടെ ജീവിത രീതികളിൽ പഴമയെ അപ്പാടെ പകർത്തുക എന്നുള്ളത് പ്രയാസകരവും പരിഹസനീയവും തന്നെയാണ്. എങ്കിലും പകർത്തേണ്ട കാര്യങ്ങൾ നിരവധി ഉണ്ട്. ഇതായിരുന്നു നമ്മുടെ സംസ്കാരം എന്ന ബോധമാണ് പ്രധാനം.

നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ, നമ്മൾ വിസ്മരിക്കുന്ന നിരവധി കാര്യങ്ങൾ പഴമക്കാരിൽ നിന്നും മനസ്സിലാക്കുകയും അത് അടുത്ത തലമുറയിലേയ്ക്ക് പകർത്തപ്പെടുകയും ചെയ്യേണ്ടത് മഹത്തായ പാരമ്പര്യത്തിന്റെ വക്താക്കൾ എന്ന നിലയിൽ നമ്മുടെ കർത്തവ്യം ആണ്. അത് അങ്ങനെ തന്നെ ചെയ്തില്ലെങ്കിൽ വരും തലമുറകൾ ചൂണ്ടിക്കാട്ടുന്ന ഏറ്റവും വലിയ തെറ്റ് നമ്മൾ തന്നെ ആയിരിക്കും.

Wednesday, July 16, 2014

പതിനെട്ട് ദിനാന്ത്യങ്ങൾ














അരണ്ട വെളിച്ചം മാടി വിളിക്കുന്ന 
ഇരുണ്ട നിറമുള്ള മദ്യശാലയിൽ 

ഉപചാരവും കാത്തിരിക്കുമ്പോൾ വൃഥാ 
ഉപരിതല സ്പർശമാകുന്നു വാക്കുകൾ 

നിസഹനീയനായ് ഞാൻ ആ കണ്‍കളിൽ 
നിശൂന്യതകളാൽ ചോദ്യങ്ങൾ എയ്യവേ 

"അരുതരുത്‌ കണ്ണിലേയ്ക്കാഴ്ന്ന് നീ 
അതിഗൂഡമായി തുരന്നു ചെന്നീടല്ലേ 
മൂടുപടം ഉപേക്ഷിച്ചു നിൻ മുൻപിൽ 
അവധൂതനെ പോലെയാവാം ഇരിപ്പത്
അതിലുമേറെ ദുർവിധിയായ് ചിന്തിക്കുന്നു  
അരുമയാം നിന്റെ മുൻപിലാണിതെന്നല്ലോ 
അശനിപാതങ്ങൾ ഒടുങ്ങിയെന്നു നീ 
അനുതാപപൂർവം പറഞ്ഞതും ഇന്നല്ലോ 
ഇക്കഴിഞ്ഞ പതിനെട്ട് ദിനങ്ങൾ എൻ മുൻപിൽ 
ഉൾക്കിടിലത്തിന്റെ യുഗങ്ങളായ്‌ പോവതും 
ഒട്ടുഞാനെത്ര ശ്രമിച്ചിട്ടും പിശാചുക്കൾ 
ഉഗ്ര താപമാർന്നാർത്തു ചിരിപ്പതും 
നിദ്രവന്നു മിഴികളിൽ ആഴുവാൻ 
നിശബ്ദനായി ഞാൻ ജാലകം നോൽപ്പതും 

സ്നിഗ്ദ്ധമാം ഓർമ്മതൻ ഭാണ്ഡങ്ങൾ 
സത്യ ചിത്രമായ്‌ നിന്നോടുരപ്പതും 
ക്ഷിപ്രകോപിയായ് ഞാൻ കലി തുള്ളുമ്പോൾ 
കൊച്ചനുജനെ പോലെ നീ സഹിപ്പതും 
ശീട്ടുവാങ്ങി മടങ്ങുവാനായി ഞാൻ 
ആശുപത്രിയിൽ അലസം നടന്നതും 
കാലിലല്ല കയറേണ്ടതാ ഖഡ്ഗം എൻ 
മാറിലാണെന്നു നീ കളിയായ്‌ പറഞ്ഞതും 

കണ്ടതല്ലേ ശീലങ്ങൾ എവ്വിധം, എൻ 
സന്തത സഹചാരിയായ് എന്നു നീ 
ദുർവിധിയാം ശീലങ്ങളിൽ ആഴ്ന്നാഴ്ന്നു 
നേർത്തു പോകുമോ എന്നും അറിവീല 
ഒട്ടു ഞാൻ ശീലം മാറ്റിവെച്ചീടുകിൽ 
നിദ്രയെന്നെ തിരിഞ്ഞു നോക്കുന്നീല 
ചിത്തമീവിധം പോയീടുകിൽ വൃഥാ 
പ്രജ്ഞ കെട്ട് നടനീടുകെന്നലാം"

നെറ്റിയിൽ പൊടിയുന്ന വിയർപ്പൊപ്പി 
നിത്യ സങ്കടം എന്നോടുരക്കവേ 
നിസഹനീയനായ് നിശൂന്യനായ് ഞാനെന്തു 
ചകിതനാകുമീ ഭ്രാതാവിനോതുവാൻ 

മദ്യം എത്ര ഹൃദയ ബന്ധങ്ങൾ തൻ 
സപ്ത വർണ്ണങ്ങൾ പാടെ മറയ്ക്കുന്നു 
മൃത്യുവിലേയ്ക്കെന്നും നയിക്കുന്നു 
മർത്യ ദുഃഖങ്ങൾക്ക്‌ വിളനിലമൊരുക്കുന്നു.

ഇനിയുമില്ല വസന്തമെന്നോർത്തു ഞാൻ 
മിഴിയടച്ചങ്ങു മൗനം ഭജിക്കവെ 
നുരകൾ ചിന്നി വിഷ ചഷകങ്ങൾ പിന്നെയും 
നിറയുന്ന ശബ്ദമെൻ കാതിൽ മുഴക്കമായ്.

Monday, July 14, 2014

ആ മഴ

ഹാ, നിന്‍  വാര്‍മുടിയില്‍ അനസ്യുതമായി പെയ്ത
ആ നല്ല മഴക്കാലമെങ്ങുപോയി.
പ്രകമ്പനങ്ങള്‍ ഇല്ലാത്ത ഇടവപ്പാതിയില്‍
ശൗര്യമില്ലാത്ത സായന്തനങ്ങളില്‍
കലിതുളളി ഒഴുകാത്ത അരുവിയില്‍ ഞാന്‍
അതിന്‍ പ്രതിധ്വനി കാതോര്‍ത്തിടുന്നു.
അകലെ നിന്നെങ്ങോ ഒരു കുളിരണഞ്ഞാല്‍
അതിന്‍ അഭിനിവേശത്തെ  തിരയുന്നു.
പറയൂ നിന്‍ മുടിയിഴകളെ ഈറനണിയിച്ചു
അത്‌ എന്നടുത്തെത്തിടുമ്പോള്‍
ആ പുണ്യാഹിയില്‍ നനഞ്ഞു നനഞ്ഞു നാം
നിര്‍വൃതി കൊള്ളുന്നതെത്രയെത്ര .
പറയൂ സഹ്യാദ്രി നിന്‍ ഉടലില്‍, ആത്മാവില്‍
പ്രാണജലം അവള്‍ എകിടുന്നല്ലി...
ഉദയാസ്തമയങ്ങള്‍ക്ക് ഉടയവനോളം പ്രണയിക്ക
മഴയേ മഴക്കിനാവുകളെ.
നിന്‍റെ മേനിയുടെ വടിവുകള്‍ തഴുകിയും തലോടിയും
നിന്‍റെ രോമരാജികളെ പുളകിതാരാക്കിയും,
ഒരു രാസകേളിയുടെ അന്ത്യയാമത്തില്‍
ഭോഗാലസ്യയായി നീ തളര്‍ന്നുറങ്ങിടുന്നതും.


പിന്നെ കുളിരും കൊണ്ട്‌ കുഞ്ഞരുവികൾ
നമ്മെ പുളകിതരാക്കി കടന്നു പോകുന്നതും,
ഏതോ തപോവന സുകൃതമോ
ദൈവീക ഭാവം വരം ചേര്‍ന്നിടുന്നതോ.
കാണുന്നു ഞാ൯ ഭാവനാ ലോകത്ത്
കലികാലം പ്രതിച്ഛായ മായ്ച്ചെങ്കിലും.
കാലം തെറ്റി വന്ന ചാറ്റല്‍ മഴ പോലെ
മോഹങ്ങള്‍ എന്നെ നൊബരപ്പെടുത്തുന്നു
കൗമാരം യൗവന ദാഹം ശമിപ്പിക്കുവാന്‍
പാന്ഥനായ് വഴിമാറി പോകവേ...
ബാല്യം തന്ന നറും പാലസന്ധ്യകൾ 

എന്നില്‍ താളം പിടിക്കുന്നു.
ആ മഴ വന്നിരുന്നെങ്കില്‍ ഞാ൯ ഒരു പൈതലായ്‌
ഈ അങ്കണത്തിൽ ഓടി നടന്നെങ്കില്‍
ആ മഴ വന്നിരുന്നെങ്കില്‍ എന്‍റെ ബാല്യത്തിന്‍
ഓര്‍മ്മകള്‍ തൊട്ടറിഞ്ഞെങ്കില്‍.
യൗവന യുക്തയാം നിന്‍റെ മോഹങ്ങള്‍ക്ക്
നിര്‍വൃതി പകര്‍ന്നിരുന്നെങ്കില്‍.

പരിചിത വിധി (അനുഭവ കഥ)

വക്കീലിനെ കാണുന്ന ആവശ്യത്തിന് വേണ്ടിയാണ് ഞാനും സുഹൃത്തും അവിടെ എത്തിയത്. നീണ്ട സമയത്തെ ചര്‍ച്ച ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടും, വക്കീലിനെ എന്ത് ആവശ്യത്തിനാണ് കാണുന്നത് എന്ന് എന്നോട് കൃത്യമായി പറഞ്ഞിട്ടില്ലാത്തത് കൊണ്ടും ഞാന്‍ ഗേറ്റിനു വെളിയില്‍ നിന്നു.
ഏകാന്തത എനിക്ക് ഇഷ്ട്ടം തന്നെ, പക്ഷെ റോഡരികില്‍ അല്പം ബുദ്ധിമുട്ടായി തോന്നി. എവിടെ നോക്കിയാലും കറുത്ത
ഫലകങ്ങള്‍. നീതിന്യായത്തിന്റെ വെളുത്ത അക്ഷരങ്ങള്‍. വകീലന്മാര്‍ മാത്രം താമസിക്കുന്ന ഒരു വഞ്ചിയൂര്‍ ഭാഗം.

പെട്ടന്നാണ് റോഡിന്‍റെ ഒരു വശത്ത് നിന്നും ഒരു നായും നായ്ക്കുട്ടിയും നടന്നു വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഓടിച്ചാടി നടക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഉള്ള നായ്ക്കുട്ടി. വഴിയില്‍ കാണുന്ന എല്ലാ വസ്തുക്കളോടും അത് തന്‍റെ ശൌര്യം കാട്ടുന്നുണ്ട്. 'നിന്നെ പോലെ കുറെ എണ്ണത്തിനെ പെറ്റു വളര്‍ത്തി ഞാന്‍ ഇങ്ങനെ പല അഭ്യാസവും കണ്ടതാ' എന്ന ഭാവത്തില്‍ പെണ്പട്ടി മുന്നില്‍ നടക്കുന്നു. അതിന്റെ വീര്‍ത്തു തൂങ്ങിയ മുലകളില്‍ പാല്‍ അധികം ഉണ്ടെന്നു എനിക്ക് തോന്നി. മറ്റു കുട്ടികളെയൊക്കെ നഷ്ട്ടപ്പെട്ടിരിക്കാം.
ഞാന്‍ നില്‍ക്കുന്ന ഗേറ്റിനു അടുത്ത് എത്തിയപ്പോള്‍ നായ എന്നെ ഒന്ന് നോക്കി. പേടിപ്പെടുത്തുന്ന നോട്ടം അല്ലായിരുന്നെങ്കിലും 'ഇവനാരെടാ' എന്ന ചോദ്യം അതില്‍ ഉണ്ടായിരുന്നു.
കുട്ടികളുമായി നടക്കുന്ന പെണ്പട്ടികളുടെ ശൌര്യം മുന്‍പ് പലപ്പോഴും എന്നെ വിളവാരം ഓടിച്ചിട്ടുള്ളത് കൊണ്ട് ഞാന്‍ അല്‍പ്പം ഗേറ്റിനു അകത്തേക്ക് കയറി നിന്നു. പെണ്പട്ടി ഗേറ്റിനു സമീപം വന്നു ചുറ്റുപാടും ഒന്ന് നിരിക്ഷിച്ചു, പിന്നെ അവിടെ കിടന്നു.
പട്ടിക്കുട്ടി മണം പിടിച്ചു മണം പിടിച്ചു എന്റെ അടുത്തെത്തി. എന്റെ കാലില്‍ അത് മണം പിടിക്കാന്‍ തുടങ്ങി. സൂക്ഷ്മ നിരീക്ഷണത്തില്‍ അത് ഒരു ആണ്‍ പട്ടിക്കുട്ടി തന്നെയാണെന്ന് ഞാന്‍ ഉറച്ചു. പെണ്പട്ടി എന്നെ ഇടക്കിടെ നോക്കുന്നുണ്ട്. കാലനക്കി പട്ടിക്കുട്ടിയെ ഓടിക്കണം എന്നുണ്ട്, പക്ഷെ പെണ്പട്ടിയുടെ കിടപ്പും നോട്ടവും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
ക്രമേണ അവന്‍റെ കളിയിലും കുസ്രിതിയിലും എന്നിക്ക് രസം പിടിച്ചു തുടങ്ങി.
റോഡിലൂടെ നടന്നു പോക്കുന്നവരെ ഒക്കെ അവന്‍ നോക്കുന്നുണ്ട്. എന്‍റെ അടുത്ത് നിന്നും അല്പം മാറി അവന്‍ ഉരുണ്ടു പിണഞ്ഞു കളി തുടങ്ങി.
തെരുവില്‍ പിറന്നത്‌ ആണെങ്കിലും അവന്‍റെ മുഖത്ത് ഒരു കുലീനത്തം ഉണ്ട്. ഇടയ്ക്കിടെ എന്‍റെ അരികത്തു വന്നു മണം പിടിച്ചു തിരികെ പോകും. അവന്‍ എങ്ങോട്ട് പോകുമ്പോഴും പെണ്പട്ടിയുടെ നോട്ടവും കൂടെ ഉണ്ടാകും. തെരുവില്‍ പിറന്നതിനാല്‍ മനുഷ്യരെ തീരെ ഭയമില്ല എന്നെനിക്കു തോന്നി. ചലനമുള്ളതിനെയെല്ലാം അവന്‍ കൌതുകവും കുസൃതിയും നിറഞ്ഞ കണ്ണുകളാല്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഇപ്പോള്‍ അവന്‍ പുതിയ ഒരു ശ്രമത്തില്‍ ആണ്. റോഡരുകില്‍ മതിലിനോട് ചേര്‍ന്ന് അടുക്കിയിരിക്കുന്ന സിമെന്റ് കട്ടകളില്‍ ചവുട്ടി മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയാണ്. രണ്ടു  വട്ടം പരാജയപ്പെട്ടു. ഒരുണ്ട് താഴെ വീണു. ദയനീയമായ ഒരു കരച്ചില്‍ അവനില്‍ നിന്നും ഉണ്ടായി. പക്ഷെ പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല. മൂന്നാമത് വിജയം കണ്ടു.
മതിലിനു പുറത്തു നിന്നു തെല്ലു അഹങ്കാരത്തോടെ അവന്‍ ചുറ്റും നോക്കി. അവന്‍റെ വിജയ ഭാവം എന്നെ വല്ലാതെ രസിപ്പിച്ചു. മതിലിനു മുകളിലൂടെ നടന്ന് അവന്‍ ഉയരം കൂടിയ ഭാഗത്ത്‌ എത്തി. രണ്ടു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താഴേയ്ക്ക് ചാടുക അത്ര എളുപ്പം ഉള്ള പണി അല്ല എന്ന് ബോധ്യമായി. അവന്‍ ദയനീയ ഭാവത്തില്‍ ചുറ്റും നോക്കി.
മതിലിനോട് ചേര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷ നിര്‍ത്തി ഇട്ടിരിക്കുന്നുണ്ടായിരുന്നു. കയറിയ മാര്‍ഗം ഇറങ്ങാന്‍ നോക്കാതെ അവന്‍ അതിലേക്കു ചാടാന്‍ ശ്രമിക്കുകയാണ്. വളരെ സമയത്തെ പരിശ്രമത്തിനൊടുവില്‍ ഉരുണ്ടു പിണഞ്ഞു വണ്ടിക്കുള്ളില്‍ വീണു.
ഒരു ആക്രമണ ശബ്ദം കേട്ടാണ് ഞാന്‍ വണ്ടിക്കരികിലേക്ക് പോയി നോക്കിയത്. വീണതിന്റെ അരിശം തീര്‍ക്കുകയാണ് അവന്‍. വണ്ടിയില്‍ കിടന്ന ചാക്കുകെട്ട് കടിച്ചു പറിക്കുകയും, ഉരുണ്ടു പിണയുകയും ചെയ്തുകൊണ്ടിരുന്നു. പതിയെ പതിയെ അവന്‍ ശാന്തനായി.
സുഹൃത്ത് വക്കീലപ്പിസില്‍ കയറിയിട്ട് ഏറെ സമയം ആയതിനാല്‍ കുറച്ചു സമയം എന്‍റെ ശ്രദ്ധ അങ്ങോട്ടായി.
ഓട്ടോറിക്ഷ സ്റ്റാര്‍ട്ട്‌ ആകുന്ന ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസിലാകാതെ അവന്‍ ഏന്തി വലിഞ്ഞു പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു.
"ഏയ്'" എന്ന് ഞാന്‍ രണ്ടു വട്ടം വിളിച്ചു, പക്ഷെ റിക്ഷക്കാരന്‍ അത് കേട്ടില്ല.
വണ്ടി സാമാന്യം വേഗതയില്‍ ആയി കണ്മുന്നില്‍ നിന്നും മറഞ്ഞു പോയി.
നായ്ക്കുട്ടി തെരുവിന്‍റെ ഒരു കോണില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയാണ്. അപ്രതീക്ഷിതമായ വിധി.
വണ്ടി പോയ ദിക്കുനോക്കി പെണ്പട്ടി നില്‍ക്കുന്നത് ഞാന്‍ പിന്നെയാണ് ശ്രദ്ധിച്ചത്. അതിന്‍റെ കണ്ണുകളിലെ ഭാവ  തീവ്രതയേക്കാള്‍ വീര്‍ത്തു തൂങ്ങുന്ന മുലക്കന്നുകലുടെ അസഹനീയ വേദനയെക്കുറിച്ച് ആണ് ഞാന്‍ ചിന്തിച്ചത്.
ഒരു പക്ഷെ ഈ പ്രസവത്തിലെ അവസാന ശേഷിപ്പായിരുന്നിരിക്കണം അവന്‍.
സുഹൃത്തിനോടൊപ്പം തിരികെ പോകുമ്പോഴും കുസൃതി  നിറഞ്ഞ അവന്‍റെ മുഖം ആയിരുന്നു മനസ്സില്‍.
അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുക മനുഷ്യന് സാധ്യമാണ് എന്നറിയാം. മനുഷ്യര്‍ക്ക്‌ എത്രയോ പരിചിതമായ വിധി.

ധന്യ തുളസി


ഒരിക്കല്‍ തൊടിയിലെ ഒരു തുളസിച്ചെടി
മറ്റൊന്നിനോടായ് ചൊല്ലിയിങ്ങനെ,
"ഞങ്ങളില്‍ ശ്രേഷ്ഠന്‍ ഞാന്‍ തന്നെയാകാം.
അവതാരങ്ങളില്‍ ശ്രേഷ്ഠം കൃഷ്ണവതാരവും.
കൃഷ്ണതുളസിയെന്നേ വിളിക്കുന്നു സര്‍വ്വരും,
അടര്‍ത്തുന്നു പൂജയ്ക്കും സര്‍വ്വ ഔഷധങ്ങള്‍ക്കും
മാത്രമോ, എന്‍റെ കണങ്ങളെ തേടുന്നു മാനവര്‍.
നാട്ടു വളര്‍ത്തി പരിപാലിച്ചീടുന്നു".
ഇതുകേട്ട ഒരരളി രാമ തുളസിയോടായ്  ചൊല്ലി.
"കാര്യമാത്ര പ്രസക്തമല്ലാതൊന്നിനേയും 
സൃഷ്ട്ടിക്കുകയില്ലല്ലോ ഈ പ്രകൃതി.
കാലം നിന്‍റെ നിയോഗക്കുരുക്കാകും
കാന്തിക മണ്ഡലം തകര്‍ത്തെറിയും.
പരിഹാസ ധ്വനികള്‍ക്ക് ചെവി കൊടുക്കീടാഞ്ഞാല്‍
നിനക്കും സദ്ഗതി കൈവരും, നിസംശയം".
മാത്രകള്‍ നാഴികകളായി, ദിനങ്ങളായി പോകവേ
മീനം കടന്നു പടിക്കലെത്തി.
വടിക്കരിയുന്നു തൊടിയിലെ പുല്‍ചെടികള്‍
ഏറെ തളര്‍ന്നുപോയ്‌ കൃഷ്ണ തുളസിയും.
ഇലകലേറെ മാനവര്‍ കൊണ്ടുപോയതിനാല്‍
അവളിന്ന് മൃതിയുടെ വക്കിലായ്‌.
ശപിച്ചുപോയ് അവളിന്നു കൃഷ്ണാവതാരത്തെയും,
തന്നെ ദഹിപ്പിക്കുവാന്‍ പോരുന്ന സൂര്യനാളത്തെയും.
വേനല്‍ വെറിയില്‍ തളര്‍ന്നുറങ്ങീടാതെ
രാമ തുളസി അലസം വിലസവേ,
പൂക്കൂടയുമായി എത്തിയൊരു ബാലിക
പിച്ചുന്നു അതിന്‍റെ പത്രങ്ങളെ സസൂക്ഷമമായ്.
ധന്യമായ്, ഈ നിര്‍വൃതി തനിക്കന്യ-
മല്ലേന്നുള്ളതോര്‍ത്തത് ധന്യമായ്.
പ്രകൃതി വിധികള്‍ എത്ര വിചിത്രമായ്,
ഒന്നുമേയില്ല ഇവിടെ പാഴ്ഫലങ്ങളായെങ്കിലും,
വിധിതന്‍ സമയക്കുരുക്കില്‍ പെട്ടുഴലുമ്പോള്‍
സമയമായില്ലെന്ന തോന്നലുണ്ടാവണം.
പരിശ്രമം ധീരമായ്തന്നെ ഉണ്ടാവണം.
ജന്മത്തിന്‍ അര്‍ദ്ധബിന്ദുക്കളെ തേടുവാന്‍
ക്ഷമയും സഹനവും കൂടെയുണ്ടാവണം.

സ്മൃതി ഭ്രംശം

നീ വിളമ്പിയ ചോറാല്‍ ഞാനെന്‍റെ പശിയടക്കെ,
നീലവാനം കാണാതെ ഉഴറിയ മിഴികളില്‍ കനലടക്കെ,
പെറ്റമ്മതന്‍ കണ്ണുനീരിന്‍ ഉപ്പളന്നില്ല.
പോറ്റമ്മതന്‍ നെടുവീര്‍പ്പിന്‍റെ  പൊരുളറിഞ്ഞില്ല.
പുത്രരെ പാപഭാരം ചുമപ്പിചൊരച്ഛന്‍റെ  വ്യഥ അറിഞ്ഞില്ല 
ഒരു നിമിഷമെങ്കിലും.
ആഴ്ന്നു പോയതൊരു മന്ദസ്മിതത്തില്‍ 
ആണ്ടു പോയതൊരു മാതൃ സ്മ്രിതിയില്‍.
മനമുരുകി അവളൊഴുക്കിയ കണ്ണുനീര്‍ പുഴയിറമ്പില്‍
വ്യഥ എന്തെന്നറിയാതെ നിന്ന കാലം.
ഞാന്‍ പഠിക്കാത്ത പാഠം, ദുഃഖം
നിഴല്‍ മൂടി നില്‍ക്കുന്നു വീഥിയില്‍.
ഇന്ന് നീ വിളമ്പിയൊരിത്തിരി ചോറും കാച്ചിയ മോരും 
നല്‍കുന്ന ഭിക്ഷ, മാതാവിന്‍റെ വാത്സല്യം ഓര്‍മ്മ.


വൈതരണിയിലേക്ക് ഞാന്‍ തിരിഞ്ഞു നടക്കുന്നു.
വൈകുണ്ഡം  മറക്കുന്നു.
ഇന്നീ രുചി കൊണ്ട് നീ എന്നെ വീണ്ടും 
കര്‍മ ബന്ധങ്ങളില്‍ കുടുക്കുന്നു.
ചേച്ചി എന്ന് ഞാന്‍ വിളിക്കിലും മാതൃത്വം 
വാക്കിലും നോക്കിലും വഴിയുന്നു.

കാലം വിളക്കായ്‌ എരിഞ്ഞെന്‍റെ  കൌമാരം 
കൌതൂഹലം നിറഞ്ഞൊഴുകാന്‍ തുടങ്ങവേ,
പടിയിറങ്ങിപ്പോയ് മാതാവൊരു സന്ധ്യയില്‍ 
പടിഞ്ഞാറു ചാഞ്ഞ് പോയ്‌ നല്ല വാക്കുകള്‍. 
തെളിവാര്‍ന്നുണര്‍ന്ന സൂര്യന്‍ സ്വയം 
കരിമേഘ മറയില്‍ മുഖമമര്‍ത്തി
കഥയറിയാതെ കുഞ്ഞനുജനും ഞാനും 
കഥാപാത്രങ്ങള്‍ ആയ് കാണികള്‍ക്ക്.

പിന്നെ നെടുവീര്‍പ്പിന്‍റെ നീണ്ടകാലം 
ചോദ്യ ശരങ്ങളാല്‍ കുത്തി നോവിച്ച പുരുഷാരം.
ഒടുവില്‍ ഇന്നോളം വരെ ഉണങ്ങാത്ത മുറിവും 
അതീ വഴിക്കല്ലില്‍ തട്ടി അടര്‍ന്നോലിക്കുന്ന ചലവും.
പഥികന്‍റെ ഭാണ്ഡം, പ്രാണന് പരമ പീഡനം.  
ഏറ്റു വാങ്ങുന്നു ഇരു കരങ്ങളാല്‍ 
ഈ  നീച ലോകത്തിന്‍റെ ധാഷ്ട്യം.

അല്‍പ്പാല്‍പം ഓരോ സ്മൃതികള്‍ ഉണര്‍ത്തി
കാരുണ്യത്തിന്‍റെ അമ്രിതൂട്ടി,
എന്നെ ഈ വിധം പ്രഥമ ഭാഗത്തിന്‍റെ 
പന്തലോളം നീ നടത്തി.
നീ വിണ്ടു പോകും സ്വകാര്യ സുഖ ദുഃഖങ്ങള്‍ തന്‍ 
ഭണ്ടാര ശാലയിലേക്ക് .
അപ്പൊഴും ഞാന്‍ എന്‍റെ നീറും വൃണത്തിന്‍റെ 
ചലമൊപ്പിയും ഓര്‍ത്തുമിരിക്കും.

ചില നേരങ്ങളില്‍


മരണം മാടി വിളിക്കുന്നെന്നെ 
തീരത്തില്‍ ഞാന്‍ എത്തുമ്പോള്‍.
തിരയുടെ ചിരി മുത്തുകള്‍ പാദം
ചുംബിച്ചോടി നടക്കുമ്പോള്‍.
മരണ ഭയത്താല്‍ കാലുകള്‍ 
പിറകോട്ടേറെ നടന്നിട്ടും.
മുത്തുകള്‍ ഉലയും അഗാധതയാല്‍
അത്  മുട്ടി ഉരുമ്മി വിളിക്കുന്നു.

മരണം മാടി വിളിക്കുന്നെന്നെ 
വിജനതയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍.
ചീവീടുകളുടെ ശബ്ദം മാത്രം 
കാതില്‍ വന്നു തറക്കുമ്പോള്‍.
മരണ ഭയത്താല്‍ ചിന്തകള്‍ 
പകലുകള്‍ തേടി നടന്നിട്ടും.
കൂരിരുളിന്‍റെ നിഗൂഢതയാല്‍ അത് 
കൂടെ കൂടി വിളിക്കുന്നു.

മരണം മാടി വിളിക്കുന്നെന്നെ 
നഗരത്തില്‍ ഞാന്‍ പായുമ്പോള്‍.
നാഗരികതയുടെ നീരാളികള്‍ കൂടെ
ആര്‍ത്തു വിളിച്ചു കലമ്പുമ്പോള്‍ 
മരണ ഭയത്താല്‍ വേഗത 
വളരെ പിന്നോട്ടെന്നാലും,
മൂളിനടക്കും വണ്ടുകളെ പോല്‍ 
ആരോ കൂടെ ഗമിക്കുന്നു.

ജീവിതം ഒരു ഭയം, എന്നാലും
അതിന്‍ നേരറിയാന്‍ ഞാന്‍ പോകുമ്പോള്‍
ആകുലതകളുടെ മൊട്ടുകള്‍ നുള്ളാന്‍
ആരെന്‍ കൂടെ പോരെണ്ടൂ.
മരണ ഭയം ഒരു മാരണമായ് 
എന്‍ മതി ഭാവനയില്‍ നില്‍ക്കുമ്പോള്‍,
കൈക്കുമ്പിളിലെ ജീവിതമിങ്ങനെ 
കവിഭാവനയില്‍ തപ്പുന്നു.

എത്ര കൗതുകം



ഓരോ തുള്ളിയും പെരുമ്പറ മുഴക്കുന്നു.
ഓരോന്ന് പറഞ്ഞിരിക്കുവാനും മേല.
കുതിര്‍ന്നൊലിക്കും കുടിലിന്‍ ചായ്പ്പിറക്കില്‍,
ചൊറിത്തവളകള്‍ കണ്ണുരുട്ടലായ്.

'മേടം പുലര്‍ന്നു വരുന്ന നേരങ്ങളിൽ 
വെയില്‍ കാഞ്ഞ് നിലം പതം വന്നതേയില്ല.
കാലം തെറ്റി ഇതെങ്ങു പോകുന്നു', എന്നിങ്ങനെ 
മൂത്തവര്‍ തമ്മില്‍ പിറുപിറുക്കലായ്.

ഓര്‍ത്തിരിക്കാതെ വന്ന മഴക്കാലം
മാനസത്തിലും നിറഞ്ഞു തുളുംമ്പവേ
ബാല്യത്തിന്‍റെ കുറുമ്പുമായ് ഞാന്‍ ഓടി
വാതില്‍ പടിയില്‍ വന്നു നിന്നീടവേ,

വലിയ പൂമരം ഇല്ലാത്ത മുറ്റത്ത്
കുനു കുനെ വെള്ള പൂക്കള്‍ ഉതിരുന്നോ,
ധരണിയില്‍ വീണു തെന്നിത്തെറിച്ചത്
മഴയില്‍ അലിഞ്ഞലിഞ്ഞെങ്ങോ മറയുന്നോ

'അമ്മേ നോക്കിത്' എന്ന് ചൊല്ലിക്കൊണ്ടു 
അങ്കണത്തിലേയ്ക്കോടി ഇറങ്ങി ഞാന്‍,
വെള്ള പൂക്കള്‍ എന്‍റെ ദേഹത്തിലും വീണു
തെന്നി തെന്നി തെറിച്ചു പോകുന്നിതാ.

പൂക്കളോരോന്നു പെറുക്കി ഞാന്‍ കുമ്പിളില്‍ 
കാത്തു കാത്തങ്ങു വെക്കാന്‍ തുടങ്ങവേ
പൂമരമില്ലാത്ത പൂക്കളോരോന്നും  
കാണെ കാണെ കണ്മറഞ്ഞീടുന്നു.

'ഇക്കുട്ടി ഏറെ പനിച്ചു പോകും മഴ 
ഇവ്വിധം നനഞ്ഞിടുകിൽ' എന്ന് ചൊല്ലി 
അമ്മയോടി ഉമ്മറത്തെത്തി 'ആലിപ്പഴം' 
എന്ന് ചൊല്ലി നിലകൊള്‍കയായി.

കണ്ണുകള്‍ ഏറെ വിടര്‍ന്നുപോയ്, ആലിപ്പഴം
കാണ്മുന്പില്‍ ആദ്യമായ് വന്നീടവെ.
ആലിപ്പഴമെന്നാല്‍ ഏതോ പഴം പോലെ 
മാനസത്തില്‍ ഞാന്‍ കണ്ടിരുന്നു. 
സ്വര്‍ണ്ണ നിറത്തില്‍ നല്ല ഗന്ധത്തോടെ 
എന്നും ഞാന്‍ ആ കനി കണ്ടിരുന്നു.

ഇത്ര വിഭിന്നമാം യാഥാർത്ഥ്യം ഓർത്തു ഞാൻ 
ഒട്ടു നേരം നിലകൊണ്ടതങ്ങനെ,
ചിത്ര വർണ്ണങ്ങൾ അപ്പാടെ മാഞ്ഞുപോയ് 
കൊച്ചു കൗതൂഹലങ്ങൽ വിവർണ്ണമായ് 

കേട്ടു കേൾവി കഥകളും കൂട്ടരും 
മാനസത്തിലെ മേച്ചിൽ പുറങ്ങളിൽ 
ബാല്യത്തിന്റെ കൗതുകം കൊണ്ടോരോ 
ഭാവനകളിൽ നീന്തിക്കളിക്കുന്നു.

അനുഭവങ്ങൾ തന്നെ പാഠങ്ങൾ ആകുന്നു 
അനുഭവങ്ങൾ തന്നെ അറിവുണർത്തീടുന്നു
അനുഭവങ്ങൾ തൻ തിരകളിൽ ഈവിധം 
അലയടിച്ചെന്റെ ബാല്യവും നേർത്തു പോയ്‌.


മേഘങ്ങൾ

മഴവില്ല് 2014 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചത്.

അമ്പിളി അമ്മാവനെ വേണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല...

അന്ന് ഞാൻ ഏഴാം തരത്തിൽ പഠിക്കുന്ന സമയം. സൈക്കിൾ വേണമെന്ന ഒരു ആഗ്രഹം മുളപൊട്ടി.

മനസ്സിൽ മാത്രം...



ക്ലാസ്സിൽ പല കുട്ടികൾക്കും സൈക്കിൾ ഉണ്ട്. അവരെല്ലാം സൈക്കിൾ ചവിട്ടി വരുന്നത് കാണുമ്പോൾ എനിക്കും അങ്ങനെ വരാൻ ഒരു മോഹം.

ആർക്കെങ്കിലും പുളി മുട്ടായി വാങ്ങി കൊടുത്ത് ഞാൻ സൈക്കിൾ ഒന്ന് ചവിട്ടി നോക്കും. ഒരു റൗണ്ടിൽ കൂടുതൽ ആയാൽ മുട്ടായിയുടെ എണ്ണവും കൂടും.

സൈക്കിൾ വേണം എന്ന മോഹം കലശൽ ആണ്. പക്ഷെ വീട്ടിൽ പറഞ്ഞില്ല. പറഞ്ഞാലും വാങ്ങി തരാൻ പോകുന്നില്ല. അന്ന് ഒരു സൈക്കിൾ വാങ്ങിത്തരാൻ എന്റെ വീട്ടിൽ കഴിവില്ലാഞ്ഞിട്ടല്ല, ഞാൻ ഒരു സൈക്കിൾ വേണം എന്ന് അച്ഛനോട് പറഞ്ഞാൽ അച്ഛൻ ഇങ്ങനെ ഒക്കെ ആകും എന്നോട് ചോദിക്കുക,

നിനക്കെന്തിനാ ഇപ്പോൾ സൈക്കിൾ ?
സ്കൂൾ ഇവിടെ അടുത്തല്ലേ ?
ഇവിടെ ഈ മലനാട്ടിൽ സൈക്കിൾ ഉണ്ടായിട്ടെന്തിനാ ?

എന്നിങ്ങനെ കുറെ വാദങ്ങൾ അച്ഛൻ നിരത്തും
അച്ഛന്റെ അത്തരം വാദഗതികളെ മറികടക്കാൻ എനിക്ക് കഴിയുമായിരുന്നില്ല.
ഇന്നും അച്ഛനെ ഒരു കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക എന്നുള്ളത് എവെറസ്റ്റ് കീഴടക്കുന്ന പോലെ ശ്രമകരം തന്നെ ആണ്.

അമ്പിളി അമ്മാവനെ വേണം എന്നൊന്നും അല്ല ഞാൻ ആഗ്രഹിച്ചത് എന്നെനിക്കറിയാം. എങ്കിലും ആഗ്രഹം മനസ്സിൽ ഒതുക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി.

അങ്ങനെ ഞാൻ ഹൃദയത്തിൽ മാത്രം സൂക്ഷിച്ച നിരവധി ആഗ്രഹങ്ങൾ.

എഴുതിക്കാണിക്കുന്ന വാച്ച്, അലൂമിന്യത്തിന്റെ സ്കൂൾ പെട്ടി, രണ്ട് മടക്കുള്ള കുട അങ്ങനെ ചിലതെല്ലാം...

ആരെങ്കിലും ഒക്കെ തരുന്ന ചില്ലറ പൈസകൾ കൂട്ടിവച്ച് അവധി ദിവസങ്ങളിൽ അണ്ണാച്ചിയുടെ കടയിൽ പോകും. അവിടെ സൈക്ലിനു അന്ന് ഒരു മണിക്കൂറിന് മൂന്നു രൂപയാണ് വാടക. അങ്ങനെ ചില്ലറ പൈസ കുറെ അന്നാച്ചിക്കും കൊടുത്തു.

പത്താം തരം കഴിഞ്ഞപ്പോഴേക്കും സൈക്ലിനുള്ള കമ്പം മാറി.

അതുവരെ മലയാളം സ്കൂളിൽ പഠിച്ച ഞാൻ ജയലക്ഷ്മി ടീച്ചറുടെ മെട്രിക്സും ശ്യാമള ടീച്ചറുടെ സ്ക്രൂഗേജും ഒക്കെ കേട്ട് അന്തംവിട്ടിരിക്കുന്ന സമയം.

ഒരു ബൈകിന്റെ ശബ്ദം പരുത്തി എസ് എൻ സ്കൂളിന്റെ ഗ്രൗണ്ടിൽ.
നമ്മുടെ ബറ്റ്ചിലെ ഒരുത്തനിതാ ബൈക്കിൽ വരുന്നു.

പിന്നെ കൂട്ടുകാർക്കിടയിൽ ബൈക്ക് ഒരു ചർച്ചാ വിഷയം ആയി. പക്ഷെ ബൈക്ക് ഓടിക്കണം എന്ന് എനിക്ക് ആഗ്രഹം ഒന്നും തോന്നിയില്ല.

സാധ്യമാകാത്ത ആഗ്രഹങ്ങളോട് പടവെട്ടി മനസ്സ് അപ്പോഴേക്കും പാകപ്പെട്ടു കഴിഞ്ഞിരുന്നു.

പിന്നേയും കാലം എത്ര കഴിഞ്ഞാണ് ഞാൻ ഒരു ബൈക്ക് സ്വന്തമാക്കുന്നത്.
ഇന്നതിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ ഞാൻ ഓർമ്മിക്കാറുണ്ട് ഞാൻ മനസ്സിൽ ഒതുക്കിപ്പിടിച്ച എന്റെ ആഗ്രഹങ്ങളെ കുറിച്ച്.

അമ്പിളി അമ്മാവനെ വേണം എന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ല. അന്നും ഇന്നും ...

ആനയില്ലാ പേടി

അന്നൊരു വിഷുവിന്റെ തലേദിവസം. കുറച്ച് കൊന്നപൂവ് ഒടിക്കണം എന്ന ഉദേശത്തോടുകൂടി ഞാനും എന്റെ അടുത്ത ഒരു സുഹൃത്തും കൂടി നെല്ലിക്കുന്നിലേയ്ക്ക് തിരിച്ചു. 

ഉദേശം നെല്ലിക്കുന്ന് ആയിരുന്നെങ്കിലും രണ്ടുപേരും സമാന ഹൃദയരും വിഷയാസക്തരും ആയിരുന്നതിനാൽ സംസാരം കാട് കയറ്റി എന്ന് തന്നെ പറയാം.

നെല്ലിക്കുന്നും പിന്നിട്ട് ഉൾക്കാട്ടിലേയ്ക്കുള്ള ആദ്യത്തെ തെറ്റയിൽ എത്തിയിരുന്നു നമ്മൾ.

വിഷയാസക്തർ എന്ന് പറയുമ്പോൾ അന്താരാക്ഷ്ട്ര തലത്തിൽ ഒബാമയെ കുറിച്ചോ  ആഗോള വൽക്കരണത്തെ കുറിച്ചോ ആണ് സംസാരം എന്ന് ധരിച്ചേക്കരുത്. ആ കാടിനുള്ളിലും കാടിനെക്കുറിച്ച് തന്നെയാകും ഞങ്ങൾ സംസാരിക്കാറുള്ളത്. 
പച്ചപ്പട്ട് വിരിച്ച സഹ്യസാനുക്കളെക്കുറിച്ചും അതിലെ അനേകായിരം ജീവിവർഗ്ഗത്തെക്കുറിച്ചും വളഞ്ഞും തിരിഞ്ഞും കിടക്കുന്ന മലമടക്കുകളിലെ അഞ്ജാത രഹസ്യങ്ങളെ കുറിച്ചും ഒക്കെ സംസാരിച്ചു നമ്മൾ നടന്നുകൊണ്ടേ ഇരുന്നു.

വേനൽ മഴയുടെ കനിവിൽ കാട് വീണ്ടും തളിരിടാൻ തുടങ്ങിയിരുന്നു. ഓരോ ഋതു പരിണാമത്തിലും കാട് പകർത്തുന്ന ഭാവഭേദങ്ങൾ എന്നും നമുക്കിടയിൽ ഒരു സംസാര വിഷയം തന്നെ ആണ്.

പെട്ടന്ന് ഒരു അലർച്ച കേട്ടു... രണ്ടു പേരും നിശബ്ദരായി.

കരിയില ഇളക്കുന്ന കാറ്റ് ഉണ്ടായിരുന്നതിനാൽ ഏതു ദിക്കിൽ നിന്നാണ് ശബ്ദം വന്നതെന്ന് രണ്ടാൾക്കും മനസിലായില്ല.

ആനയുടെ അലർച്ച തന്നെയാണ്. അത് ഉറപ്പാണ്. മുൻപ് പലപ്പോഴും ആനയെ കണ്ട് ഓടിയിട്ടുള്ളവരാണ് രണ്ടാളും. എങ്കിലും ഇക്കുറി ഭയം അധികം തന്നെ തോന്നി...

മറ്റൊന്നും കൊണ്ടല്ല, ആന തൊട്ടടുത്ത്‌ എവിടെയോ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസിലായി എന്നത് കൊണ്ട്. 
കാറ്റില്ലാത്ത സമയം ആയിരുന്നെങ്കിൽ ആന നിൽക്കുന്ന ഭാഗം കൃത്യമായി മനസിലാകുമായിരുന്നു. കാട് മുഴുവൻ അനങ്ങുന്നതിനാൽ ഒന്നും തന്നെ വ്യക്തമാകുന്നുണ്ടായിരുന്നില്ല.

രണ്ടു പേരുടെയും ശ്വാസം അടക്കിപ്പിടിച്ചുള്ള നിൽപ്പ്  പത്ത് നിമിഷത്തോളം തുടർന്നു. പിന്നെ തിരികെ ഓടാൻ തന്നെ തീരുമാനിച്ചു.
ഓടാം എന്ന് ഞാൻ ആഗ്യം കാണിക്കുന്നതിന് മുൻപ് തന്നെ സുഹൃത്ത് ഓടാൻ തുടങ്ങിയിരുന്നു.
എന്നെക്കാൾ ആരോഗ്യദ്രിഡഗാർത്തനായ  അവന് ആ കുന്ന് ഓടിയിറങ്ങുക എന്നുള്ളത് അത്ര പ്രയാസം ഉള്ള കാര്യം ആയിരുന്നില്ല. ശരവേഗം കൊണ്ട് അവൻ എന്റെ ദ്രിഷ്ട്ടിയിൽ നിന്ന് തന്നെ മറഞ്ഞിരുന്നു. 

ഭയാധിക്യത്താൽ ഞാനും എനിക്ക് കഴിയും വിധം ഓടാൻ തുടങ്ങി. അപ്പോഴേക്കും കാടിനുള്ളിൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു.
അതാ വരുന്നു രണ്ട് സാമദ്രോഹികൾ.
ഞങ്ങളെ ഇളിഭ്യരാക്കിയതിന്റെ പൊട്ടിച്ചിരി എന്റെ ന്യൂ ജെനറേഷൻ പ്രയോഗത്തിൽ പെട്ടെന്ന് നിന്നു. ബീപ് ശബ്ദം ഇല്ലാത്ത ആ പ്രയോഗം അക്ഷരാർധത്തിൽ അവശ്യം തന്നെ ആയിരുന്നു.

അവർ തമാശയാണ് കാണിച്ചത് എങ്കിലും അല്പ സമയം ഭയപ്പെടുത്തിയതിന്റെ മുഴുവൻ അരിശവും ഞാൻ ആ വാക്കുകളിൽ പ്രകടിപ്പിച്ചു. ഇങ്ങനുള്ള പണികൾ കൊടുക്കുന്നതും വാങ്ങുന്നതും ഞങ്ങൾ മടത്തറക്കാർക്കിടയിൽ പതിവായതിനാൽ ക്രമേണ അതൊരു തമാശ മാത്രമായി പരിണമിച്ചു.

ഞങ്ങൾ കുന്നിറങ്ങി വന്നപ്പോൾ എന്റെ സുഹൃത്ത് ഒരു ജണ്ടപ്പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഏതു വഴി ഓടി എന്ന് മനസിലാകാതെ അവൻ ആകെ വിഷമിച്ചുപോയിരുന്നു. കൊന്നപ്പൂവ് ഓടിക്കാൻ കഴിയാത്തതിനാൽ ആകെ നിരാശയും ആയി. അതിന്റെ അരിശം കൂടി അവന്മാർക്കിട്ടു കൊടുത്തിട്ടാണ് ഞങ്ങൾ വീട്ടിലേയ്ക്ക് മടങ്ങിയത്.