"ഭാരത ഇതിഹാസത്തിലെ വെറുമൊരു സ്ത്രീ കഥാപാത്രം അല്ല 'ഹിഡുംബി'. ജനിമൃതികൾക്കിടയിലൂടെ അവൾ നമ്മുടെ മുന്നിൽ വീണ്ടും വീണ്ടും കടന്നു പോകുമ്പോൾ നാം കാണുവാൻ ശ്രമിക്കുന്നില്ല എന്ന് മാത്രം."
കടംബുകൾ കാതോർത്ത ക്ഷേത്രത്തിലോ
വ്യാസമുനിയുടെ കഥാപാത്ര ശാസ്ത്രത്തിലോ
ബുധജനം ശ്രേഷ്ടമായ് ധ്യാനിച്ചിടുന്ന
ബിയാസ് നദിയുടെ വിരിമാറിലോ
ഗതികെട്ടൊരാത്മാവും അശാന്തിപർവ് വങ്ങളും
അലയടിച്ചീടുന്നുവെന്നോ.
അതിന്റെ മാറ്റൊലി കുമാരി മുനബോളം
അതിരൂക്ഷമാകുന്നുവെന്നോ
മാ ഹിഡുംബായിലെ ശോകാദ്ര താഴ്വ്വര
കാലവും തേടുന്നുവെന്നോ
ദ്രാവിഡപ്പെണ്ണിന് ലഭിക്കാത്ത നീതിതൻ
ശാപം ഗ്രഹിക്കുന്നുവെന്നോ
കരൾ തുറന്നൊന്നു നോക്കൂ
കണ്ണീരിൽ കനിഞ്ഞൊന്നുനോക്കൂ
കുലചിന്ത നട തള്ളിനോക്കൂ
സദ്കർമത്തോടോന്നുനോക്കൂ
എണ്ണമറ്റെത്രയൊ നഷ്ടങ്ങളൂന്നി
ധർമ്മ യുദ്ധത്തിന്റെ അന്ത്യനേരം.
പുത്ര ദുഃഖത്താൽ സ്തബ്ധയായ് നിന്നവൾ
ഒട്ടുനേരം മഹാ യുദ്ധ ഭൂവിൽ.
ഉരിയാടിയില്ലൊരു ശാപ വാക്കും,
പരിതേവനങ്ങളും ഗദ്ഗദവും.
പരമപ്രധാന മൗനമാം ഭാഷയിൽ
പതി ധർമ്മം തെളിയാർന്ന ഭാവം.
ഭീമൻ അതി കായ രൂപ ബലവാൻ,
തനയൻ പട്ടടയിൽ എരിഞ്ഞനേരം
കാണുവാൻ എത്തിയില്ലൊരു നോക്ക്
കരൾനൊന്തുരച്ചില്ല ഒരുവാക്ക്
പട്ടടയിൽ ഒരുകൊള്ളി അഗ്നി പകരുമ്പോൾ
കെട്ടഴിഞ്ഞൂർന്നു പോയ് ദുഃഖ പർവ്വം.
മിഴിനീരൊലിക്കുന്ന ഹൃദയാങ്കണം
പുത്ര വിയോഗ വിസ്ഫോടനം.
ഹിഡുംബന്റെ മൃതി, സഹന പാഠങ്ങൾ
പ്രണയപാപത്തിൽ അടർന്നലിഞ്ഞ ശിലകൾ
ഭീമനിൽ അനുരക്തയായ്, ദീനയാം പെണ്ണായ്
മോഹിച്ചുണർന്ന അഭിനിവേശങ്ങളിൽ
അവളിലെ സ്‌ത്രീത്വവും അടിമയായി
മാ ഹിഡുംബായിൽ ഞാൻ പോയതില്ല
ശോകാർദ്ര താഴ്വര കണ്ടതില്ല
അഭിനവ ഹിഡുംബികൾ മൗനം ഭജിക്കുന്ന
നവ ഭാരതത്തിലാണെന്റെ വാസം.
അതികായ ഭീമർ നിരവധി ആണവർ
ചോരനീരൂറ്റി കടന്നു പോകും.
മ്രിതിജലം പകരാൻ അറച്ചുവെന്നാകിലും
അടിവയറ്റിൽ ജീവ ബീജം തരും.
അവരുടെ കണ്ണിൽ നുരഞ്ഞിടും കാമം
ഹിഡുംബികൾക്കോ സ്നേഹ ഭാവം
ലാളനം കെട്ടടങ്ങുന്ന നേരം
ആളിപ്പടർന്ന അനുതാപം.
തിരികെ യാത്രകൾ ഇല്ലാത്ത പാതയിൽ
മൗനം കുടിച്ച തപം ചെയ്യലിൽ
അഴകിന്റെ വല്ലികൾ തുടരാതെ ഊർന്ന
'അഭിസാരിക' എന്ന പേരിൽ.
ഭാവ ശുദ്ധികൾ സ്ത്രീത്വങ്ങൾ
ഭാവോജ്വല ച്ഛാൻസീ റാണികൾ
തൊട്ടുണർത്തിയ രുദ്ര ഭൂമിയിൽ
വീരേതിഹാസങ്ങൾ ആടിയ വേദിയിൽ
അവിടെ ഇതാ നീചരാശികൾ ഉയിർക്കുന്നു
അധർമ്മത്തിൻ അടരാടുകൾ തീർക്കുന്നു
ഇരുൾമറകളിൽ മൃഗ തീക്ഷ്ണമാം ഭാവങ്ങൾ
മൃതസഞ്ജീവനികൾ തേടും കറുപ്പുകൾ
ആദികാലം മുതൽ പടർന്ന്
അളവറിയാതെ കാലവും കടന്ന്
ദ്രൗപതിയായി മണിയറകളിൽ അണയുന്നു
കുന്തിയായി കർണ്ണനെ ഒഴുക്കിലേറ്റുന്നു
ശകുന്തളയായി ശാപവും പേറുന്നു
മന്ഥരയായി അഥർവ്വ വേദ മന്ത്രങ്ങളിൽ
മണ്ഡോദരിയായി ലങ്കാ പാർശ്വങ്ങളിൽ
ശബരിയായ് ഗിരി ശൃംഗ തപോവനങ്ങളിൽ
ശരണാർത്ഥിയായ് എത്ര സവിധങ്ങളിൽ
ആർക്കിനി ക്ഷേത്രങ്ങൾ നാം പണിഞ്ഞീടണം
ആർക്കുവേണ്ടി നമ്മൾ ജപം ചെയ്യണം
ആരുടെ കണ്ണുനീർ തുടയ്ക്കുവാൻ ആകാതെ
ആകാശ ഗോപുരം നാം പണിയണം.
മാ ഹിഡുംബായിൽ ഞാൻ ആദികവിയാകുന്നു
മറവികൾ തിരികെ യാചിച്ചിടുന്നു
കുടിയിരുത്തീടാം ഹിഡുംബികളെയൊക്കെയും
കനലടുപ്പിൽ കഥകൾ ഹോമിച്ചിടാം.









