Monday, July 14, 2014

പരിചിത വിധി (അനുഭവ കഥ)

വക്കീലിനെ കാണുന്ന ആവശ്യത്തിന് വേണ്ടിയാണ് ഞാനും സുഹൃത്തും അവിടെ എത്തിയത്. നീണ്ട സമയത്തെ ചര്‍ച്ച ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടും, വക്കീലിനെ എന്ത് ആവശ്യത്തിനാണ് കാണുന്നത് എന്ന് എന്നോട് കൃത്യമായി പറഞ്ഞിട്ടില്ലാത്തത് കൊണ്ടും ഞാന്‍ ഗേറ്റിനു വെളിയില്‍ നിന്നു.
ഏകാന്തത എനിക്ക് ഇഷ്ട്ടം തന്നെ, പക്ഷെ റോഡരികില്‍ അല്പം ബുദ്ധിമുട്ടായി തോന്നി. എവിടെ നോക്കിയാലും കറുത്ത
ഫലകങ്ങള്‍. നീതിന്യായത്തിന്റെ വെളുത്ത അക്ഷരങ്ങള്‍. വകീലന്മാര്‍ മാത്രം താമസിക്കുന്ന ഒരു വഞ്ചിയൂര്‍ ഭാഗം.

പെട്ടന്നാണ് റോഡിന്‍റെ ഒരു വശത്ത് നിന്നും ഒരു നായും നായ്ക്കുട്ടിയും നടന്നു വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ഓടിച്ചാടി നടക്കാന്‍ തുടങ്ങിയ പ്രായത്തില്‍ ഉള്ള നായ്ക്കുട്ടി. വഴിയില്‍ കാണുന്ന എല്ലാ വസ്തുക്കളോടും അത് തന്‍റെ ശൌര്യം കാട്ടുന്നുണ്ട്. 'നിന്നെ പോലെ കുറെ എണ്ണത്തിനെ പെറ്റു വളര്‍ത്തി ഞാന്‍ ഇങ്ങനെ പല അഭ്യാസവും കണ്ടതാ' എന്ന ഭാവത്തില്‍ പെണ്പട്ടി മുന്നില്‍ നടക്കുന്നു. അതിന്റെ വീര്‍ത്തു തൂങ്ങിയ മുലകളില്‍ പാല്‍ അധികം ഉണ്ടെന്നു എനിക്ക് തോന്നി. മറ്റു കുട്ടികളെയൊക്കെ നഷ്ട്ടപ്പെട്ടിരിക്കാം.
ഞാന്‍ നില്‍ക്കുന്ന ഗേറ്റിനു അടുത്ത് എത്തിയപ്പോള്‍ നായ എന്നെ ഒന്ന് നോക്കി. പേടിപ്പെടുത്തുന്ന നോട്ടം അല്ലായിരുന്നെങ്കിലും 'ഇവനാരെടാ' എന്ന ചോദ്യം അതില്‍ ഉണ്ടായിരുന്നു.
കുട്ടികളുമായി നടക്കുന്ന പെണ്പട്ടികളുടെ ശൌര്യം മുന്‍പ് പലപ്പോഴും എന്നെ വിളവാരം ഓടിച്ചിട്ടുള്ളത് കൊണ്ട് ഞാന്‍ അല്‍പ്പം ഗേറ്റിനു അകത്തേക്ക് കയറി നിന്നു. പെണ്പട്ടി ഗേറ്റിനു സമീപം വന്നു ചുറ്റുപാടും ഒന്ന് നിരിക്ഷിച്ചു, പിന്നെ അവിടെ കിടന്നു.
പട്ടിക്കുട്ടി മണം പിടിച്ചു മണം പിടിച്ചു എന്റെ അടുത്തെത്തി. എന്റെ കാലില്‍ അത് മണം പിടിക്കാന്‍ തുടങ്ങി. സൂക്ഷ്മ നിരീക്ഷണത്തില്‍ അത് ഒരു ആണ്‍ പട്ടിക്കുട്ടി തന്നെയാണെന്ന് ഞാന്‍ ഉറച്ചു. പെണ്പട്ടി എന്നെ ഇടക്കിടെ നോക്കുന്നുണ്ട്. കാലനക്കി പട്ടിക്കുട്ടിയെ ഓടിക്കണം എന്നുണ്ട്, പക്ഷെ പെണ്പട്ടിയുടെ കിടപ്പും നോട്ടവും എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു.
ക്രമേണ അവന്‍റെ കളിയിലും കുസ്രിതിയിലും എന്നിക്ക് രസം പിടിച്ചു തുടങ്ങി.
റോഡിലൂടെ നടന്നു പോക്കുന്നവരെ ഒക്കെ അവന്‍ നോക്കുന്നുണ്ട്. എന്‍റെ അടുത്ത് നിന്നും അല്പം മാറി അവന്‍ ഉരുണ്ടു പിണഞ്ഞു കളി തുടങ്ങി.
തെരുവില്‍ പിറന്നത്‌ ആണെങ്കിലും അവന്‍റെ മുഖത്ത് ഒരു കുലീനത്തം ഉണ്ട്. ഇടയ്ക്കിടെ എന്‍റെ അരികത്തു വന്നു മണം പിടിച്ചു തിരികെ പോകും. അവന്‍ എങ്ങോട്ട് പോകുമ്പോഴും പെണ്പട്ടിയുടെ നോട്ടവും കൂടെ ഉണ്ടാകും. തെരുവില്‍ പിറന്നതിനാല്‍ മനുഷ്യരെ തീരെ ഭയമില്ല എന്നെനിക്കു തോന്നി. ചലനമുള്ളതിനെയെല്ലാം അവന്‍ കൌതുകവും കുസൃതിയും നിറഞ്ഞ കണ്ണുകളാല്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു.
ഇപ്പോള്‍ അവന്‍ പുതിയ ഒരു ശ്രമത്തില്‍ ആണ്. റോഡരുകില്‍ മതിലിനോട് ചേര്‍ന്ന് അടുക്കിയിരിക്കുന്ന സിമെന്റ് കട്ടകളില്‍ ചവുട്ടി മുകളിലേയ്ക്ക് കയറാന്‍ ശ്രമിക്കുകയാണ്. രണ്ടു  വട്ടം പരാജയപ്പെട്ടു. ഒരുണ്ട് താഴെ വീണു. ദയനീയമായ ഒരു കരച്ചില്‍ അവനില്‍ നിന്നും ഉണ്ടായി. പക്ഷെ പിന്മാറാന്‍ അവന്‍ തയ്യാറായിരുന്നില്ല. മൂന്നാമത് വിജയം കണ്ടു.
മതിലിനു പുറത്തു നിന്നു തെല്ലു അഹങ്കാരത്തോടെ അവന്‍ ചുറ്റും നോക്കി. അവന്‍റെ വിജയ ഭാവം എന്നെ വല്ലാതെ രസിപ്പിച്ചു. മതിലിനു മുകളിലൂടെ നടന്ന് അവന്‍ ഉയരം കൂടിയ ഭാഗത്ത്‌ എത്തി. രണ്ടു വട്ടം അങ്ങോട്ടും ഇങ്ങോട്ടും നടന്നു. താഴേയ്ക്ക് ചാടുക അത്ര എളുപ്പം ഉള്ള പണി അല്ല എന്ന് ബോധ്യമായി. അവന്‍ ദയനീയ ഭാവത്തില്‍ ചുറ്റും നോക്കി.
മതിലിനോട് ചേര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷ നിര്‍ത്തി ഇട്ടിരിക്കുന്നുണ്ടായിരുന്നു. കയറിയ മാര്‍ഗം ഇറങ്ങാന്‍ നോക്കാതെ അവന്‍ അതിലേക്കു ചാടാന്‍ ശ്രമിക്കുകയാണ്. വളരെ സമയത്തെ പരിശ്രമത്തിനൊടുവില്‍ ഉരുണ്ടു പിണഞ്ഞു വണ്ടിക്കുള്ളില്‍ വീണു.
ഒരു ആക്രമണ ശബ്ദം കേട്ടാണ് ഞാന്‍ വണ്ടിക്കരികിലേക്ക് പോയി നോക്കിയത്. വീണതിന്റെ അരിശം തീര്‍ക്കുകയാണ് അവന്‍. വണ്ടിയില്‍ കിടന്ന ചാക്കുകെട്ട് കടിച്ചു പറിക്കുകയും, ഉരുണ്ടു പിണയുകയും ചെയ്തുകൊണ്ടിരുന്നു. പതിയെ പതിയെ അവന്‍ ശാന്തനായി.
സുഹൃത്ത് വക്കീലപ്പിസില്‍ കയറിയിട്ട് ഏറെ സമയം ആയതിനാല്‍ കുറച്ചു സമയം എന്‍റെ ശ്രദ്ധ അങ്ങോട്ടായി.
ഓട്ടോറിക്ഷ സ്റ്റാര്‍ട്ട്‌ ആകുന്ന ശബ്ദം കേട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. വണ്ടി മുന്നോട്ടു നീങ്ങി തുടങ്ങിയിരുന്നു. എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസിലാകാതെ അവന്‍ ഏന്തി വലിഞ്ഞു പുറത്തേക്കു നോക്കുന്നുണ്ടായിരുന്നു.
"ഏയ്'" എന്ന് ഞാന്‍ രണ്ടു വട്ടം വിളിച്ചു, പക്ഷെ റിക്ഷക്കാരന്‍ അത് കേട്ടില്ല.
വണ്ടി സാമാന്യം വേഗതയില്‍ ആയി കണ്മുന്നില്‍ നിന്നും മറഞ്ഞു പോയി.
നായ്ക്കുട്ടി തെരുവിന്‍റെ ഒരു കോണില്‍ നിന്നും മറ്റൊരിടത്തേക്ക് മാറ്റപ്പെടുകയാണ്. അപ്രതീക്ഷിതമായ വിധി.
വണ്ടി പോയ ദിക്കുനോക്കി പെണ്പട്ടി നില്‍ക്കുന്നത് ഞാന്‍ പിന്നെയാണ് ശ്രദ്ധിച്ചത്. അതിന്‍റെ കണ്ണുകളിലെ ഭാവ  തീവ്രതയേക്കാള്‍ വീര്‍ത്തു തൂങ്ങുന്ന മുലക്കന്നുകലുടെ അസഹനീയ വേദനയെക്കുറിച്ച് ആണ് ഞാന്‍ ചിന്തിച്ചത്.
ഒരു പക്ഷെ ഈ പ്രസവത്തിലെ അവസാന ശേഷിപ്പായിരുന്നിരിക്കണം അവന്‍.
സുഹൃത്തിനോടൊപ്പം തിരികെ പോകുമ്പോഴും കുസൃതി  നിറഞ്ഞ അവന്‍റെ മുഖം ആയിരുന്നു മനസ്സില്‍.
അവസ്ഥാന്തരങ്ങളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുക മനുഷ്യന് സാധ്യമാണ് എന്നറിയാം. മനുഷ്യര്‍ക്ക്‌ എത്രയോ പരിചിതമായ വിധി.

No comments:

Post a Comment